Friday, October 8, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക: ബി.ആർ.പി. ഭാസ്കർ

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

അമ്പതിൽ‌പരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.

മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻ‌കിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽ‌സ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.

ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻ‌നിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻ‌നിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.

പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.

തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.

ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .

പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.

അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.

ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 സെപ്‌തംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

അധികാര വികേന്ദ്രീകരണം പിഴച്ചതെവിടെ, തിരുത്തേണ്ടതെങ്ങനെ?: സി.ആര്‍ നീലകണ്ഠന്‍

സാമൂഹിക വികസന ചരിത്രത്തില്‍ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന സംസ്ഥാനമാണ് കേരളം. ഉല്‍പാദന മേഖലകളിലെ വളര്‍ച്ചക്ക് ആനുപാതികമല്ലാത്തവിധം സാമൂഹിക വികസനം നടത്തി കേരളമാതൃകയെന്ന അത്ഭുതം സൃഷ്ടിച്ചവരാണ് നമ്മള്‍. സമത്വവും സാമൂഹികനീതിയും അതിലൂടെ വിതരണ സംവിധാനത്തിലെ നീതിയും വഴിയാണ് നാമിതു നേടിയതെന്നു പറയാം. സര്‍ക്കാര്‍ (ഭരണകൂട) ഭാഗത്തുനിന്നുണ്ടായ നിയമ ഭരണ നടപടികളോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം (സിവില്‍ സമൂഹം) നടത്തിയ ഇടപെടലുകളും ഈ വളര്‍ച്ചക്ക് കാരണമായിയെന്ന് അമര്‍ത്യ സെന്നിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുതല്‍ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ വരെ നീളുന്ന ആ സാമൂഹിക ഇടപെടലുകളുടെ ഏറ്റവുമൊടുവിലത്തെ പടിയാണ് ഇവിടെ നടപ്പിലാക്കിയ ജനകീയാസൂത്രണം അഥവാ അധികാര വികേന്ദ്രീകരണമെന്നാണ് 1997-'98 കാലത്ത് കേരളം ഭരിച്ചിരുന്നവര്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ നടപടിക്കു സമാന്തരമായി ജനകീയ ഇടപെടല്‍ സാധ്യതക്ക് അവസരം നല്‍കുന്നതിനാണ് ജനകീയാസൂത്രണ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്നവര്‍ പറഞ്ഞു. ഏതാണ്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം എത്രമാത്രം ഫലപ്രദമായി എന്നു പരിശോധിക്കേണ്ടതുണ്ട്.
 
പടിവാതില്‍ക്കലെത്തിനില്‍ക്കുന്നുവെന്നതിനാല്‍ ജനങ്ങള്‍ക്ക് ഇതറിയാന്‍ താല്‍പര്യമുണ്ടാകും.അധികാര വികേന്ദ്രീകരണമെന്ന സങ്കല്‍പത്തിന് ഇന്ത്യയില്‍ തന്നെ ഏറെ പഴക്കമുണ്ട്. യൂറോപ്പില്‍, വിശേഷിച്ച് സമ്പദ് സമൃദ്ധമെന്നറിയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ (സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ) രാജ്യങ്ങളില്‍ സാമൂഹിക സേവന ഭരണ മേഖല പൂര്‍ണമായും വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഈ ആശയം ഏറ്റവും മൂര്‍ത്തമായി അവതരിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. തന്റെ 'സ്വരാജ്' എന്ന സങ്കല്‍പം, കേവലം ബ്രിട്ടീഷുകാര്‍ വിട്ടുപോയ ഇന്ത്യ എന്നിടത്തവസാനിക്കുന്നില്ലെന്നും ഓരോ ഇന്ത്യന്‍ ഗ്രാമവും സ്വാശ്രയവും സമ്പദ്‌സമൃദ്ധവുമാകുന്നതാണ് അന്തിമ ലക്ഷ്യമെന്നും ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു. അധികാരം എത്രമേല്‍ കേന്ദ്രീകരിക്കുന്നുവോ അത്രമേല്‍ ഹിംസാത്മകവും ദുഷിച്ചതുമാകും എന്നദ്ദേഹം കണ്ടറിഞ്ഞിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ ഇവിടെയും ഗാന്ധിജി വിസ്മരിക്കപ്പെടുകയായിരുന്നു.
എന്നാല്‍ കേരളത്തില്‍ ആദ്യമായി അധികാരമേറ്റ ഇ.എം.എസ് മന്ത്രിസഭ ഇക്കാര്യത്തില്‍ ചില ശ്രമങ്ങള്‍ നടത്തി. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങിയവക്കൊപ്പം സമഗ്ര ഭരണപരിഷ്‌കാരവും ലക്ഷ്യമായിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ എന്നതുപോലെ സംസ്ഥാന സര്‍ക്കാറും താഴെയുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധവും ഏറെ ചര്‍ച്ചാ വിഷയമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ അന്നു ശ്രമിച്ചുവെങ്കിലും പിന്നീടത് മുന്നോട്ടു പോയില്ല. പിന്നീട് അഖിലേന്ത്യാ തലത്തില്‍ 73,74 ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും സമഗ്രമായ പഞ്ചായത്തീരാജ്- നഗരപാലികാ നിയമം പാസ്സാക്കപ്പെടുകയും ചെയ്തതോടെ കേരളത്തിലും ഈ ശ്രമങ്ങള്‍ ശക്തിപ്പെട്ടു.
ഇന്ത്യ ഏറെ വൈവിധ്യമുള്ള ഒരു രാഷ്ട്രമാണ്. ഓരോ സംസ്ഥാനങ്ങള്‍ തന്നെയും നിരവധി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ്. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ദില്ലിയിലോ സംസ്ഥാന തലസ്ഥാനങ്ങളിലോ ഇരുന്നുകൊണ്ട് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നത് തെറ്റായ ഒരു സങ്കല്‍പമാണെന്നറിയാന്‍ യാതൊരു പ്രയാസവുമില്ല. ഒപ്പം പ്രദേശങ്ങളുടെയും അവസ്ഥ മനസ്സിലാക്കി അവിടേക്കനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയത് (ഇതിനു പിന്നില്‍ പൂര്‍ണമായും സാമ്രാജ്യത്വ അജണ്ടയാണുണ്ടായിരുന്നതെന്നും മറ്റുമുള്ള അതിവാദങ്ങള്‍ അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ സങ്കല്‍പത്തെ സമര്‍ഥമായി ഉപയോഗിച്ച് സാമ്രാജ്യത്വം ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനുമാകില്ല). ഒരു പ്രദേശത്തിനനുയോജ്യമായ കൃഷി, ജലസേചനം, ജലവിതരണം, ചെറുകിട വ്യവസായങ്ങള്‍, ഗതാഗതം, സാമൂഹിക സുരക്ഷ മുതലായവ നടപ്പിലാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് കഴിയുക. ഇവക്കെല്ലാം അഖിലേന്ത്യാ-സംസ്ഥാന തല മാനദണ്ഡങ്ങളുണ്ടാകുന്നത് ശരിയാകില്ല. ജനങ്ങള്‍ക്ക് കൂടുതല്‍ ഇടപെടാന്‍ കഴിയണമെങ്കില്‍ പ്രാദേശികമായി തീരുമാനങ്ങളെടുക്കുന്ന സംവിധാനങ്ങള്‍ വേണം. ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇതിന് ഏറ്റവും യോജിച്ചവയാണ്.
1995-'96ല്‍ കേരളത്തിലും സമഗ്രമായ പഞ്ചായത്തീരാജ് -നഗരപാലികാ നിയമം പാസ്സായി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. എന്നാല്‍ ഈ പുതിയ അധികാര സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിക്കാവശ്യമായ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടത് 1997-'98 സാമ്പത്തിക വര്‍ഷത്തിലാണ്. നാളിതുവരെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രധാന വരുമാനം കെട്ടിട-തൊഴില്‍ നികുതികളും സര്‍ക്കാര്‍ പലപ്പോഴും നല്‍കുന്ന ഗ്രാന്റുകളുമായിരുന്നു. അന്നന്നത്തെ ശമ്പളത്തിനു പോലും വരുമാനമില്ലാതിരുന്നവയായിരുന്നു മിക്ക പഞ്ചായത്തുകളും. എന്നാല്‍, 1997-'98ല്‍ ബജറ്റിന്റെ (ഏതാണ്ട്) മൂന്നിലൊന്ന് വരുന്നതുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചു. ചെറിയ പഞ്ചായത്തുകള്‍ക്കു പോലും പത്തും മുപ്പതും ലക്ഷം രൂപ വരെ കിട്ടുമെന്ന സ്ഥിതിയായി. പെട്ടെന്നു ലഭിച്ച സമ്പത്തും അധികാരവും കൈകാര്യം ചെയ്യാന്‍ വേണ്ട ശേഷി തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നില്ല. ഇതിനു വേണ്ട മാനവവിഭവം ഒരിടത്തുമുണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പദ്ധതികളുടെ നിര്‍വഹണ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായി. സര്‍ക്കാര്‍ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പഞ്ചായത്തിനു കീഴിലേക്കു മാറ്റാനും പുതിയവരെ നല്‍കാനും സര്‍ക്കാര്‍ ശ്രമമാരംഭിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടു. പദ്ധതി നിര്‍വഹണത്തിനാവശ്യമായ നൂറു കണക്കിനു ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതായി വന്നു. ഇതിനായി ദിവസേനയെന്നോണം അഞ്ചും ആറും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കിക്കൊണ്ടിരുന്നു. തീര്‍ത്തും പുതിയൊരു മേഖലയെന്ന നിലയില്‍ തുടക്കത്തിലെ അപര്യാപ്തതകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും പഞ്ചായത്തുകളുടെ പദ്ധതികളുമായി ഘടിപ്പിക്കാന്‍ തീരുമാനമായി.
 
ജനകീയാസൂത്രണം നടപ്പിലാക്കുന്നതിനു വേണ്ടി തയാറാക്കപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒരു പരിധിവരെ സമഗ്രമാണ് എന്നു പറയാം. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും എത്ര തുക വീതം കിട്ടുമെന്നത് യാതൊരു പരാതിക്കുമിടയില്ലാത്തവിധം സുതാര്യമായി നിര്‍ണയിക്കാന്‍ സംവിധാനങ്ങളുണ്ടായി. ജനസംഖ്യ, അതില്‍തന്നെ പട്ടികകജാതി/ പട്ടിക വര്‍ഗ വിഭാഗത്തിന്റെ എണ്ണം തുടങ്ങിയവ പരിഗണിച്ചാണ് വിഹിതം നിശ്ചയിക്കപ്പെടുന്നത്. പദ്ധതികളെ ഉല്‍പാദന-സേവന-പശ്ചാത്തല മേഖലകളായി തിരിച്ചിട്ടുണ്ട്. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം, ജൈവവള നിര്‍മാണം, മൃഗസംരക്ഷണം, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ഉല്‍പാദന മേഖല. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, കുടിവെള്ളം, സാമൂഹിക ക്ഷേമം തുടങ്ങിയവയാണ് സേവന മേഖലയില്‍ പെടുന്നത്. ഗതാഗതം, വൈദ്യുതി വിതരണം, കെട്ടിട നിര്‍മാണം മുതലായവയാണ് പശ്ചാത്തല മേഖല. ഇതോടൊപ്പംതന്നെ പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടക പദ്ധതികളും വനിതാ ഘടക പദ്ധതികളും വരുന്നുണ്ട്. മൊത്തം പദ്ധതിത്തുകയുടെ 10 ശതമാനം വനിതാ ഘടക പദ്ധതികള്‍ക്കായി മാറ്റിവെക്കണം.
ഓരോ മേഖലയിലും പെട്ട സര്‍ക്കാര്‍ വകുപ്പ് സ്ഥാപനങ്ങള്‍-കൃഷി, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം, പ്രാഥമികാരോഗ്യ കേന്ദ്രം മുതലായവ- പഞ്ചായത്തുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍വഹണ വിഷയത്തില്‍ പഞ്ചായത്തിനു കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണം. ഓരോ പദ്ധതിയും എങ്ങനെ രൂപപ്പെടണമെന്നും അവയെങ്ങനെ നിര്‍വഹിക്കപ്പെടണമെന്നുമുള്ള ചട്ടങ്ങള്‍ പാലിക്കുന്നു എന്നുറപ്പുവരുത്താനുള്ള ചുമതല ഈ ഉദ്യോഗസ്ഥര്‍ക്കാണ്. പ്രാഥമിക ഗ്രാമസഭകള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച വികസനാവശ്യങ്ങള്‍, പഞ്ചായത്തുതല കര്‍മസമിതികള്‍ ചേര്‍ന്ന് ക്രോഡീകരിച്ച് പഞ്ചായത്തിന്റെ വികസന രേഖ തയാറാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കരട് പദ്ധതി നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തി ഗ്രാമസഭകള്‍ അതതു പ്രദേശങ്ങള്‍ക്കു കൂടി സ്വീകാര്യമായ വിധത്തില്‍ രൂപഭേദങ്ങള്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങളെല്ലാം ക്രോഡീകരിച്ച് പദ്ധതി രേഖയുടെ കരട് വികസന സെമിനാറില്‍ അവതരിപ്പിക്കുന്നു. വിവിധ വിഷയ സമിതികളായി തിരിഞ്ഞിരുന്ന് ഇവ ചര്‍ച്ച ചെയ്ത് അന്തിമ പദ്ധതി നിര്‍ദേശങ്ങളാക്കുന്നു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ എസ്റ്റിമേറ്റും മറ്റും തയാറാക്കി വിദഗ്ധ സമിതിയുടെ പരിശോധനക്കു നല്‍കുന്നു. അവര്‍ അംഗീകരിച്ച പദ്ധതി ജില്ലാ ആസൂത്രണ സമിതി പരിശോധിച്ച് അംഗീകാരം നല്‍കുന്നു. സാങ്കേതികമോ നിയമപരമോ ആയ തകരാറുകള്‍ കണ്ടെത്തിയാല്‍ അവ തിരുത്തി മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ പാടുള്ളൂ.
ഗ്രാമസഭകള്‍ പഞ്ചായത്തീരാജ് നിയമത്തില്‍ ഏറെ നിര്‍ണായകമാണ്. അതിന് ഒട്ടേറെ അധികാരങ്ങളുണ്ട്. ഗ്രാമസഭയുടെ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ പഞ്ചായത്ത് ഭരണസമിതക്കധികാരമില്ല. ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയാത്ത ഭരണഘടനാ സ്ഥാപനമാണ് ഗ്രാമസഭയെന്നു നിയമം പറയുന്നു. ഒരു ഗ്രാമസഭക്കു കീഴിലെ പ്രദേശത്ത് ഖനനം നടത്തുന്നതോ മലിനീകരണം നടത്തുന്നതോ തടയാന്‍ അവര്‍ക്കു കഴിയും. ഗുണഭോക്താക്കളായ വ്യക്തികളെയോ കുടുംബങ്ങളെയോ തെരഞ്ഞെടുക്കാന്‍ ഗ്രാമസഭക്കാണധികാരം. ചുരുക്കത്തില്‍ ഒരു വാര്‍ഡിലെ ജീവിതം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്ന ഗ്രാമസഭയില്‍ ഇടപെടാന്‍ ഓരോ പൗരനും അവകാശമുണ്ട്. പദ്ധതി നിര്‍വഹണത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ നിരവധി ചട്ടങ്ങളുണ്ട്. എല്ലാ നിര്‍വഹണങ്ങളും ഗുണഭോക്തൃ സമിതികള്‍ വഴി നടത്തണമെന്നാണ് നിയമം വിഭാവനം ചെയ്തവര്‍ ഉദ്ദേശിച്ചിരുന്നത്. ഇതുവഴി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും കാലതാമസം ഒഴിവാക്കാനും അഴിമതി തടയാനും കഴിയുമെന്നാണ് കരുതിയിരുന്നത്. തീര്‍ത്തും സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു പ്രദേശത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ വിശദമായി എഴുതണം- അതിനുപയോഗിക്കുന്ന സാമഗ്രികളുടെയും തൊഴിലിന്റെയും കണക്കുകളും മറ്റും. ഗുണനിലവാരം ഇടക്കിടെയും ഒടുവിലും പരിശോധിക്കാന്‍ വിദഗ്ധ സമിതികള്‍ക്കു മാത്രമല്ല ഏതു പൗരനും അവകാശമുണ്ട്.
വനിത, പട്ടിക ഘടക പദ്ധതികളുടെ നിര്‍വഹണത്തിനും വ്യക്തമായ ചട്ടങ്ങളുണ്ട്. അവ ഓരോ പദ്ധതിയിലും (വര്‍ഷത്തിലും) നിര്‍വഹിച്ചുവോ എന്ന് പരിശോധിക്കാനും അതു പൂര്‍ണമായില്ലെങ്കില്‍ അതിന്റെ തുക കൂടി അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാനും വ്യവസ്ഥയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ്. ഇവക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കലാണ് സ്ഥാപനങ്ങളുടെ പ്രധാന കടമ. നിരന്തര ചെലവുകള്‍ അതത് വകുപ്പുകള്‍ (ആരോഗ്യം, കൃഷി മുതലായവ) വഹിക്കും. വിദ്യാഭ്യാസ മേഖലയിലും ഇതുതന്നെയാണവസ്ഥ. സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്കാണധികാരം. നഗര(ഖര) മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന കടമകളിലൊന്നാണ്. ചെറുകിട വെള്ളപദ്ധതികള്‍ നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ക്കധികാരമുണ്ട്. ഇവിടെയും തുടര്‍ച്ചെലവുകള്‍ വഹിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. റോഡുകള്‍, തെരുവ് വിളക്കുകള്‍, ഭവന നിര്‍മാണം, ശുചിത്വം, അംഗന്‍വാടി തുടങ്ങിയ ശിശുക്ഷേമ പദ്ധതികള്‍ മുതലായവയെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ്.
ഒറ്റ നോട്ടത്തില്‍ തീര്‍ത്തും കുറ്റമറ്റതും ജനകീയവുമായ ഒന്നാണിതെന്ന ധാരണയാണ് തുടക്കത്തില്‍ ഈ ലേഖകനടക്കമുള്ളവര്‍ക്കുണ്ടായിരുന്നത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് തന്നെ മുന്നിട്ടിറങ്ങിയാണിതാരംഭിച്ചത്. ഇരു മുന്നണികളായി പരസ്പരം കടിച്ചുകീറിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ വികസന മേഖല മുന്നോട്ടുപോകുന്നില്ലെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി താഴെ തട്ടില്‍ ജനങ്ങള്‍ ഒരുമിച്ചു നിന്ന് വികസനം സാധ്യമാക്കാനുള്ള ഒരു മാര്‍ഗമാണിതെന്നുമെല്ലാമാണ് ഇ.എം.എസ് പറഞ്ഞത്. പാര്‍ലമെന്റ്, നിയമസഭ മുതലായവകളില്‍നിന്ന് വ്യത്യസ്തമായി കേവലം കക്ഷി-മുന്നണി ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല തദ്ദേശ സഭകള്‍ പ്രവര്‍ത്തിക്കേണ്ടത്. അവിടെ ഭരണ പ്രതിപക്ഷങ്ങളില്ല. സ്റ്റാന്റിംഗ് കമ്മിറ്റികളാണ് ഭരണം നടത്തുന്നത്. എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗങ്ങളാകുന്നു.
 
പരിമിതികള്‍- പരാജയങ്ങള്‍
എന്നാല്‍ ഇത്തരമൊരു ധാരണയിലാരംഭിച്ച അധികാര വികേന്ദ്രീകരണം ഇന്നെത്തിനില്‍ക്കുന്നതെവിടെയാണ്? എന്തായിരുന്നു അതിന്റെ പരിമിതികള്‍? എവിടെയാണതിനു പിഴച്ചത്? തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്. ഭരണപരമായ പരിമിതികളില്‍നിന്ന് തുടങ്ങാം. ഒട്ടനവധി അധികാരങ്ങളും സമ്പത്തും ഒറ്റയടിക്ക് കൈമാറ്റം ചെയ്തപ്പോള്‍ അതു കൈകാര്യം ചെയ്യാന്‍ വേണ്ട ശേഷി താഴെത്തട്ടിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ (കൃഷി, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം മുതലായവ) പഞ്ചായത്തുകള്‍ക്കു കീഴിലാക്കിയെങ്കിലും ഇവരുടെ സ്റ്റാഫിന്റെ ഭരണപരമായ നിയന്ത്രണം അതത് വകുപ്പുകള്‍ക്കുതന്നെയായിരുന്നു (കൃഷി ഓഫീസര്‍ കൃഷി വകുപ്പിനോടും സ്‌കൂളിലെ അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിനോടും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും മറ്റും ആരോഗ്യ വകുപ്പിനോടുമെല്ലാം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്). മുമ്പൊരിക്കലും പഞ്ചായത്തുകള്‍ കൈകാര്യം ചെയ്തിട്ടില്ലാത്തവിധം സാങ്കേതിക സങ്കീര്‍ണതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട എഞ്ചിനീയറിംഗ് വിഭാഗവും ഉണ്ടായിരുന്നില്ല. പൊതുമരാമത്ത് തുടങ്ങിയ വകപ്പുകളിലെ എഞ്ചിനീയര്‍മാരെ തന്നെ ഇതിനായി ആശ്രയിക്കേണ്ടിവന്നു. ഫലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് പഞ്ചായത്താണെങ്കിലും അതിന്റെ ചിട്ടവട്ടങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ വകുപ്പുകളുടേതുതന്നെയായിരുന്നു. ഇവര്‍ക്കു മേല്‍ പഞ്ചായത്തുകള്‍ക്ക് കാര്യമായ നിയന്ത്രണവുമില്ലായിരുന്നു. ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തെക്കുറിച്ച് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയ പരിശീലനത്തിന്റെ കണക്കുകള്‍ (ചെലവടക്കം) പരിശോധിച്ചാല്‍ ആരും ഞെട്ടിപ്പോകും. വിഭവസമൃദ്ധമാണ് ഈ പരിശീലനങ്ങള്‍. എന്നാല്‍ ഇവയൊന്നും തന്നെ ഫലപ്രദമായില്ലെന്നു കാണാം.
 
സര്‍ക്കാറിന്റെ നിരവധി നയങ്ങളും നിര്‍ദേശങ്ങളും അധികാര വികേന്ദ്രീകരണത്തെ തസ്സപ്പെടുത്തുന്നവയായി ഇപ്പോഴുമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളില്‍ അഭിപ്രായം പറയാന്‍ പഞ്ചായത്തുകള്‍ക്കധികാരമില്ല. പാരിസ്ഥിതികമായി വന്‍ തകര്‍ച്ചയുണ്ടാക്കുന്ന നിരവധി ഖനന പദ്ധതികള്‍ക്കും പാടം നികത്തല്‍ പോലുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനാല്‍ പഞ്ചായത്തുകള്‍ നോക്കുകുത്തികളാകുന്നു. പ്ലാച്ചിമടയിലെ കോളക്കമ്പനി സര്‍ക്കാര്‍ കൂടി ഇടപെട്ടതിനാല്‍ പൂട്ടിയെന്നത് ശരി. എന്നാല്‍ പുതുശ്ശേരി പഞ്ചായത്ത് നിര്‍ദേശിച്ചിട്ടും അവിടെയുള്ള പെപ്‌സിക്കമ്പനി അടച്ചുപൂട്ടിക്കാനായിട്ടില്ല. വ്യവസായമേഖലയിലാണിത് നില്‍ക്കുന്നതെന്ന തൊടുന്യായമുന്നയിച്ചാണ് ആ പെപ്‌സി കമ്പനി പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ ജലം കൊള്ള ചെയ്യുന്ന ഒരു കമ്പനിയുണ്ടാക്കുന്ന നാശം വ്യവസായ മേഖലക്ക് പുറത്തുമാകാമെന്ന സത്യം മറച്ചുപിടിക്കുന്നു. പ്ലാച്ചിമടയിലെ ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിദഗ്ധ സമിതി തീരുമാനിച്ചിട്ടും പഞ്ചായത്ത് ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും വ്യവസായ വകുപ്പിലെ ചിലരുടെ കടുംപിടുത്തം മൂലം ഇതു നടക്കാതെ പോകുന്നുവെന്നും കാണാം. ഇതുപോലെതന്നെ വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതേയില്ല. നീര്‍ത്തട സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു പഞ്ചായത്തില്‍ ഗംഭീരമായി പ്രസംഗിക്കുകയും അതിന്റെ പരിസരത്ത് കൂടി കടന്നുപോകുന്ന നദിയില്‍ മുകള്‍ ഭാഗത്ത് അണക്കെട്ട് നിര്‍മിക്കുകകയും ചെയ്താല്‍ പിന്നെന്തു പ്രയോജനം? ചുരുക്കത്തില്‍ പഞ്ചായത്തുകള്‍ക്കുണ്ടെന്ന് നിയമം പറയുന്ന പല അധികാരങ്ങളും അവര്‍ക്കില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും മറ്റുമായുണ്ടാക്കുന്ന കരാറുകള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നു. ജലനിധി തുടങ്ങിയ ലോകബാങ്ക് പദ്ധതികളുടെ ദുരന്തം പേറുന്നത് പഞ്ചായത്തുകളാണ്.
 
ഇപ്പറഞ്ഞ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് പോലും ചില കാര്യമായ ഇടപെടലുകള്‍ പഞ്ചായത്തുകള്‍ക്ക് നടത്താമെങ്കിലും അതൊന്നും നടക്കുന്നില്ലെന്നതാണ് ഏറെ ദുഃഖകരമായ കാര്യം. സമഗ്ര വികസനം, കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനം, അഴിമതിയില്ലാത്ത സുതാര്യ ഭരണം തുടങ്ങിയവയെല്ലാം ഇന്ന് സ്വപ്നം പോലുമല്ലാതായിരിക്കുന്നു. ജനകീയമായ എല്ലാ ഇടപെടല്‍ സാധ്യതകളും അടക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗ്രാമസഭകള്‍ നിലനില്‍ക്കുന്നത് കടലാസില്‍ മാത്രമാണ്. ജനങ്ങള്‍ക്കതില്‍ യാതൊരു താല്‍പര്യവുമില്ല, വ്യക്തിഗത ഗുണഭോക്താക്കള്‍ക്കൊഴികെ! അവിടെയെടുക്കുന്ന ഒരു തീരുമാനവും നടപ്പിലാകാറില്ലെന്ന് ഏതൊരാള്‍ക്കുമറിയാം. അതുകൊണ്ടാരുമവിടെ പോകാറില്ല. കോറം തികക്കുന്നതിനുവേണ്ടി വീടുകളില്‍ കൊണ്ടുപോയി ഹാജര്‍ ഒപ്പിടുവിക്കലാണ് പതിവ്. പദ്ധതികള്‍ക്കുള്ള പണം പ്രാദേശികാവശ്യങ്ങള്‍ നോക്കി നീക്കിവെക്കലല്ല, മിക്കപ്പോഴും അംഗങ്ങള്‍ തമ്മില്‍ തുല്യമായി പങ്കുവെക്കലാണ്. പ്രാദേശികാവശ്യമൊന്നും പരിഗണിക്കപ്പെടാറില്ല. ജനകീയ കമ്മിറ്റികളും കടലാസില്‍ മാത്രം. ഭരണസമിതിക്കാരും അവരുടെ ബിനാമികളും പണം പങ്കുവെച്ചെടുക്കുന്നതിനാല്‍ തുല്യമായ വീതംവെപ്പ് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട തത്ത്വമാണ്. ഒരു നിമയവും ആരും പാലിക്കാറില്ല. ജനകീയാസൂത്രണ പദ്ധതികള്‍ ആരംഭിച്ച വര്‍ഷങ്ങളില്‍ നാലുതരം ഓഡിറ്റിംഗിന് കണക്കുകള്‍ വിധേയമായിരിക്കുമെന്ന് പറഞ്ഞിരുന്നു. തദ്ദേശവകുപ്പും കേന്ദ്ര സംസ്ഥാന സര്‍ക്കാറും നടത്തുന്ന പരിശോധനകള്‍ക്ക് പുറമെ ഓരോ വര്‍ഷത്തെ കണക്കും ഗ്രാമസഭകളിലെ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കപ്പെടുമെന്ന് നിയമം പറയുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളിലും ഒന്നോ രണ്ടോ പ്രാവശ്യം (വര്‍ഷം) മാത്രമേ കണക്ക് പരിശോധന (സര്‍ക്കാര്‍ വഴി) നടന്നിട്ടുള്ളൂ. സാമൂഹിക ഓഡിറ്റിംഗ് എന്നത് ഇന്നൊരാള്‍ക്കും അറിയാത്ത വസ്തുതയാണ്. ഫലത്തില്‍ വികേന്ദ്രീകൃതമായി അഴിമതി നടത്താന്‍ താഴെ തട്ടിലുള്ള കക്ഷിനേതാക്കള്‍ക്ക് വരെ അവസരമൊരുക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് നേടാനായത്.
വികസനം സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്കുള്ള വികലസങ്കല്‍പവും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റോഡും കെട്ടിടങ്ങളും നിര്‍മിക്കലാണ് വികസനമെന്നാണ് പൊതുധാരണ. നീര്‍ത്തടാധിഷ്ഠിത വികസനമെന്നൊക്കെ രേഖയില്‍ കാണുമെങ്കിലും സ്വാഭാവിക ജനസ്രോതസ്സുകളെയും പാതകളെയും തകര്‍ക്കുന്നവയാണ് മിക്ക വികസന പദ്ധതികളും. നിരവധി പദ്ധതികള്‍- ഖനനവും പാടം നികത്തലും കെട്ടിട നിര്‍മാണവും റോഡുവെട്ടലുമെല്ലാം- തീര്‍ത്തും പ്രകൃതിവിരുദ്ധമായിട്ടാണ് നിര്‍വഹിക്കപ്പെടുന്നത്. വ്യവസായങ്ങള്‍ കാര്യമായില്ലെങ്കിലും ഉള്ളവ വന്‍തോതില്‍ മലിനീകരണം നടത്തുന്നവയാണ്. കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ആവാസ രീതികളും പരിഗണിച്ചുകൊണ്ടു മാത്രമേ പദ്ധതികള്‍ക്ക് അനുമതി നല്‍കാവൂ എന്ന തത്ത്വം നിരന്തരം ലംഘിക്കപ്പെടുകയാണ്. പട്ടികജാതി വര്‍ഗ പദ്ധതികളുടെ നിര്‍വഹണം ഏതു വിധത്തിലാകണമെന്ന ധാരണ ഇപ്പോഴും രാഷ്ട്രീയ കക്ഷികള്‍ക്കില്ല. ദലിത് പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുള്ളവരല്ല. അത്തരം ധാരണയുള്ളവര്‍ ഇതില്‍ പെടുന്നുമില്ല. ഏതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഘടക പദ്ധതി ഫണ്ട് വിനിയോഗിക്കപ്പെടുകയാണ്. അത് ലക്ഷ്യമാക്കുന്ന സമൂഹങ്ങളെ എങ്ങനെ ബാധിക്കുന്നുമെന്ന് വിലയിരുത്തപ്പെടുന്നില്ല. മറ്റു പല വകുപ്പുകളില്‍നിന്നും വ്യത്യസ്തമായി എസ്.സി/എസ്.ടി ഫണ്ടിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തതാണ് എസ്.സി വിഭാഗങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. ഒട്ടനവധി ഭവനനിര്‍മാണ പദ്ധതികള്‍ വന്നുവെങ്കിലും ഈ വിഭാഗത്തില്‍ പെടുന്നവരുടെ പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല. പദ്ധതി ആസൂത്രണത്തിലെ തകരാറുകള്‍ മുതല്‍ അഴിമതിയും നിയമക്കുരുക്കുകളും വരെ ഇതിനു കാരണമാകുന്നു.
 
ഇതുപോലെ തന്നെയാണ് വനിതാ ഘടകപദ്ധതികളും. എന്താണ് വനിതകള്‍ക്കുള്ള പദ്ധതിയെന്നതിനെപ്പറ്റി വനിതാ ജനപ്രതിനിധികള്‍ക്കു പോലും വ്യക്തമായ ധാരണയില്ല. ഭരണസമിതികളില്‍ മൂന്നിലൊന്ന് വനിതകളായിരുന്നിട്ടും മൊത്തം ഫണ്ടിന്റെ പത്തിലൊന്ന് വനിതാ പദ്ധതിക്കായി ശരിയായി ചെലവഴിക്കാന്‍ കഴിയാറില്ല. മിക്കപ്പോഴും പുകയില്ലാത്ത അടുപ്പും ചൂടാറാപ്പെട്ടിയും അടുക്കളത്തോട്ടവും തയ്യല്‍ യന്ത്രവും ആടും കോഴിയുമാകും പദ്ധതികള്‍. ഇതിന്റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് ഇന്നു വ്യാപകമായിക്കാണുന്ന കുടുംബശ്രീ പ്രസ്ഥാനം. ഗ്രാമസകളെ ശക്തിപ്പെടുത്താനുള്ള അയല്‍ക്കൂട്ടങ്ങളും പിന്നീട് സ്ത്രീകളുടെ അയല്‍ക്കൂട്ടങ്ങളുമായി ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. രാഷ്ട്രീയ കക്ഷികള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും യോഗത്തിന്നാളെ വിളിച്ചുകൂട്ടുകയെന്നത് ഇതുവഴി ഏറെ എളുപ്പമായിരിക്കുന്നു. സ്ത്രീകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടാരംഭിച്ച പ്രസ്ഥാനം ഇന്നവരെ പലിശ പിരിവുകാരും പ്രാദേശിക ബ്ലേഡ് കമ്പനിക്കാരുമാക്കി മാറ്റിയിരിക്കുന്നു. സ്വയം ചൂഷണത്തിന്റെ മാതൃകകളായി അവര്‍ മാറിയിരിക്കുന്നു. ഉല്‍പാദന മേഖലകളില്‍ ചെറിയ ചില ഇടപെടല്‍ നടത്താന്‍ ശ്രമിക്കുന്നില്ലെന്നല്ല, അത് വലിയ കാര്യമല്ല. മറിച്ച് ഒരു നാട്ടിലെ സമ്പന്നരുടെ മാലിന്യം വാരാന്‍ ഈ സ്ത്രീകളെ- അതും ദാരിദ്ര്യ രേഖക്കു താഴെയുള്ള ഭൂരിപക്ഷവും ദലിത് പിന്നാക്കക്കാരായവരെ- നിയോഗിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകളെ കൂടുതല്‍ അടിമകളാക്കുകയും അവരുടെ അരാഷ്ട്രീയവത്കരണത്തിനു വഴിതെളിക്കുകയും ചെയ്യുന്ന ഒന്നായി കുടുംബശ്രീകള്‍ മാറിയിരിക്കുന്നു.
ഇത് ഇനിയും നിരവധി മേഖലകളിലേക്ക് വ്യാപിപ്പിക്കാം. ഓരോന്നെടുത്താലും നാമെത്തിച്ചേരുക തീര്‍ത്തും അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു തദ്ദേശ ഭരണ സംവിധാനത്തിലാണ്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ അരാഷ്ട്രീയവത്കരിക്കപ്പെട്ടവരാണ്. അവരുടെയെല്ലാം ഘടന അധികാര കേന്ദ്രീകരണത്തിന്റേതാണ്. മേല്‍ കമ്മിറ്റികള്‍ക്ക് കീഴ്‌പ്പെടുന്ന താഴെ തല കമ്മിറ്റികളാണ് എല്ലാ കക്ഷികള്‍ക്കുമുള്ളത്. പല കക്ഷികളുടെയും അന്തിമ നേതൃത്വം ഒരു വ്യക്തിയിലായിരിക്കും കേന്ദ്രീകരിക്കുക. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അധികാരമേല്‍ക്കുന്ന പ്രാദേശിക നേതൃത്വങ്ങള്‍ എപ്പോഴും 'മേല്‍' കമ്മിറ്റികളുടെ ശാസനക്ക് കീഴിലായിരിക്കും. ഇതോടെ അധികാര വികേന്ദ്രീകരണം എന്ന സങ്കല്‍പം തന്നെ അപ്രസക്തമാകുന്നു. സംഘടനകളെ നിലനിര്‍ത്തുന്നത് പ്രത്യയശാസ്ത്രങ്ങളല്ല, അഴിമതിയാണ് എന്നതിനാല്‍ പാര്‍ട്ടികളിലെ മേല്‍-കീഴ് ബന്ധത്തിന്റെ അടിസ്ഥാനവും അഴിമതിയാകുന്നു. മുകളിലിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഏതഴിമതിക്കും താഴെയുള്ളവര്‍ തയാറാകുന്നു. തന്നോടൊപ്പം നില്‍ക്കുന്നവരെ ഏതപകടത്തില്‍നിന്നും രക്ഷിക്കുന്ന നേതാക്കള്‍ മുകളിലുള്ളേടത്തോളം ഒരഴിമതിയും കണ്ടുപിടിക്കപ്പെടില്ല. ഫലത്തില്‍ അധികാരം അഴിമതി നടത്താനുള്ള അവസരം മാത്രമാകുന്നു. തെരഞ്ഞെടുപ്പുകളില്‍ കാണിക്കുന്ന വാശി കേവലം അധികാര താല്‍പര്യം മാത്രമാണ്. കക്ഷികള്‍ തമ്മില്‍ നിലപാടുകളില്‍ യാതൊരു വ്യത്യാസവുമില്ല. അധികാരം നേടാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍, അധികാരത്തിലെത്തിയാല്‍ അത് തിരിച്ചു പിടിക്കാന്‍ ബാധ്യസ്ഥരാണല്ലോ. അധികാരം നേടാന്‍ കാലു മാറാനും കുതികാല്‍ വെട്ടാനും യാതൊരു മടിയുമില്ലാത്തവരാണ് നമ്മുടെ ജനപ്രതിനിധികളെന്നു തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വികസനം കക്ഷിരാഷ്ട്രീയത്തിനതീതമാകണമെന്ന മുദ്രാവാക്യത്തില്‍ തുടങ്ങിയ പ്രസ്ഥാനം ഇപ്പോള്‍ അഴിമതി കക്ഷിരാഷ്ട്രീയത്തിനതീതമാക്കിയിരിക്കുന്നു.

സര്‍ക്കാറുകള്‍ കൊണ്ടുവരുന്ന എല്ലാ സാമ്രാജ്യത്വ പദ്ധതികളെയും ഇവര്‍ സ്വാഗതം ചെയ്യുന്നു. എല്ലാം അഴിമതിക്ക് വന്‍ സാധ്യതയുള്ളവയാണ്. വിദ്യാഭ്യാസരംഗത്ത് ഡി.പി.ഇ.പി, പിന്നീട് എസ്.എസ്.എ, ആരോഗ്യ രംഗത്ത് എന്‍.ആര്‍.എച്ച്.എം, ജലവിതരണ മേഖലയില്‍ ജലനിധി തുടങ്ങി എ.ഡി.ബിയുടെയും ലോക ബാങ്കിന്റെയും പദ്ധതികളുടെ നടത്തിപ്പുകാരായി ഇവര്‍ മാറിയിരിക്കുന്നു


''കരഞ്ഞുപറഞ്ഞിട്ടും അവര്‍ വിട്ടില്ല; ഉറക്കമില്ലാത്ത രാത്രി...''

Tuesday, October 5, 2010

ജനകീയ ഐക്യവേദി: നാടകം: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?...

ജനകീയ ഐക്യവേദി: നാടകം: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?...: "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനകീയ ഐക്യവേദി മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടിയുടെ അടിസ്ഥാനത്തിൽ മത്സരിക്കു..."

Sunday, October 3, 2010

ചരിത്ര നിയോഗം ഏറ്റെടുത്ത സംഘം: റവ. ഫാ. പ്രൊഫ. എബ്രഹാം ജോസഫ് *

സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍ സാക്ഷ്യംവഹിക്കുന്നു.

മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന് നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍ നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്. കരുത്തിനെ കാരുണ്യത്തിന് വഴിമാറ്റിയൊഴുക്കുന്നവരെ എത്ര വാഴ്‌ത്തേണ്ടിവരും. അതാണ് സോളിഡാരിറ്റി. ചരിത്രനിയോഗം സ്വയം ഏറ്റെടുത്തവര്‍. 

കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍, സുനാമി ദുരന്തത്തിന്റെ ഇരകള്‍ക്ക്, മുക്കാല്‍ സെന്റ് കോളനിയിലെ മനുഷ്യമക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ആ കരുത്തന്‍മാര്‍ വന്നെങ്കില്‍ ദൈവിക രാജ്യം എന്താണെന്ന്് ഉറക്കെപ്പറയുകയല്ലേ അവര്‍ ചെയ്യുന്നത്.

കുളത്തൂപ്പുഴയില്‍ മുക്കാല്‍ സെന്റ് കോളനിയില്‍ നീതിനിഷേധിക്കപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് സമരത്തിലൂടെ അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുത്തശേഷം അവര്‍ക്ക് ലഭിച്ച മണ്ണില്‍ അന്തിയുങ്ങാന്‍ മനോഹരമായ ചെറുഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടു. കല്ലും മണ്ണും ചുമന്ന് സ്വന്തം വിയര്‍പ്പുകൊണ്ട് സേവനം ചെയ്യുന്ന അവരുടെ നിശ്ചയദാര്‍ഢ്യം എന്നെ ആഹ്ലാദിപ്പിച്ചു. എഴുപതു കഴിഞ്ഞ ഞാനും പ്രായമെല്ലാം മറന്ന് അവരോടൊപ്പം കല്ലുചുമന്നു. ഇവര്‍ ദൈവരാജ്യം പണിയുന്നവര്‍ തന്നെയെന്ന് ഉറക്കെപ്പറയാന്‍
എനിക്ക് മടിയേതുമില്ല. മൈക്കിന്റെ മുന്നിലും പാര്‍ട്ടി ഓഫീസിലെത്തുന്ന ചാനലുകാര്‍ക്കു മുന്നിലും സാമ്രാജ്യത്വ വിരോധം ഛര്‍ദ്ദിക്കുകയും നിലപാടുകളില്‍ അവയെ കുഴിച്ച്മൂടുകയും ചെയ്ത അഭിനവ വിപ്ലവകാരികള്‍ മുതലാളിത്ത അപ്പോസ്തലന്‍മാരായി രംഗത്തു വന്നപ്പോള്‍ ആഹ്ലാദിച്ച സാമ്രാജ്യത്വ ദല്ലാളന്‍മാര്‍കും കുത്തക ഭീമന്‍മാര്‍ക്കും ഭയപ്പാടുണ്ടാക്കാന്‍ പോന്ന മുന്നേറ്റമാണ് കേരളത്തില്‍ ഏഴു വര്‍ഷം മുമ്പുണ്ടായത്. പ്ലാച്ചിമടകള്‍ ഇനി ഏറെ ഉണ്ടാകില്ലെന്ന് നമുക്കുറച്ച് വിശ്വസിക്കാം. കിനാലൂരിലെ കുഞ്ഞുങ്ങള്‍ വഴിയാധാരമാകാത്തത് ധാര്‍മിക യൗവനത്തിന്റെ കരുത്തു കൊണ്ടല്ലേ? പൊതുവഴികള്‍ മുതലാളിക്ക് പതിച്ച് കൊടുത്ത് നട്ടെല്ല് വളച്ച് കപ്പം കൊടുത്ത് മുതലാളിയെ വണങ്ങി മാത്രം സാധാരണക്കാര്‍ സഞ്ചരിച്ചാല്‍ മതിയെന്ന ഭരണകൂട ധിക്കാരം അത്ര എളുപ്പത്തില്‍ നടത്താനാവാത്തത് ഈ ധാര്‍മിക യൗവനത്തിന്റെ ഇച്ഛാശക്തികൊണ്ടല്ലേ?.

വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേരളത്തില്‍ പലവഴി ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്‌നേഹം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അതിനെ മറികടക്കാന്‍ മതമൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതാണ് സോളിഡാരിറ്റിയുടെ ഏഴു വര്‍ഷങ്ങള്‍. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശം പോലും ഹൃദയത്തിലില്ലാത്ത യുവതലമുറ. അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്. മനുഷ്യന്റെ ജീവനും രക്തവും പവിത്രമാണ് എന്ന് നബിതിരുമേനി പഠിപ്പിച്ചതിനെ പ്രാവര്‍ത്തികമാക്കുന്നു അവര്‍. ഇത് ഒരു പുതുയുഗപ്പിറവിയുടെ ശംഖനാദമാണ്. മഹാത്മജി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള മുന്നേറ്റം. ഞാനടക്കമുള്ള ക്രൈസ്തവര്‍ പ്രാര്‍ഥിക്കാറുള്ള ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥനയെ അന്വര്‍ഥമാക്കുന്ന മുന്നേറ്റം. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ തിരു ഇഷ്ടം നടപ്പാക്കാന്‍ യുവാക്കള്‍ നടത്തുന്ന ധാര്‍മിക മുന്നേറ്റം. 

നല്ല വിത്തില്‍ നിന്ന് പാഴ്മരമുണ്ടാകില്ല. സ്‌നേഹ വിശുദ്ധിയോടെ കാരുണ്യ സ്പര്‍ശത്തോടെ ഇന്ത്യയില്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രൂപംനല്‍കിയ സോളിഡാരിറ്റി ഒരിക്കലും പാഴ്മരമാകില്ല. കരുത്തിനെ നിരാലംബരുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കുന്നവരുടെ, ധാര്‍മികതയെ സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിന്റെ ആയുധമാക്കുന്നവരുടെ, ജീവിത വിശുദ്ധിയെ സമരായുധമാക്കിയവരുടെ, സ്വയം വെയില്‍കൊണ്ട് അന്യര്‍ക്ക് തണല്‍ നല്‍കുന്ന വന്‍മരം പോലെ നിലയുറപ്പിച്ച കരുത്തരുടെ സംഘം. അതാണ് ഞാനറിഞ്ഞ സോളിഡാരിറ്റി. ഞാനെന്നും സോളിഡാരിറ്റിക്കൊപ്പമുണ്ടാകും. എനിക്ക് ചെറുപ്പമായിരുന്നെങ്കില്‍ അതില്‍ അംഗമായി പ്രവര്‍ത്തിക്കുമായിരുന്നു. അംഗമായില്ലെങ്കിലും അതിന്റെ പ്രവര്‍ത്തനത്തിലെ ഒരു കണ്ണിയായി ദൈവം അനുവദിക്കുന്ന കാലത്തോളം ഒപ്പമുണ്ടാകും. കാരണം, സോളിഡാരിറ്റി അധര്‍മത്തെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കാനുള്ള ദൈവ നിയോഗമാണ്. അത് അതിന്റെ നിയോഗം നിര്‍വഹിക്കുക തന്നെ ചെയ്യും.

*(അഞ്ചല്‍ സെന്റ്‌ ജോണ്‍'സ കോളേജ് മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാണ് ലേഖകന്‍)

Saturday, October 2, 2010

ഗുരുവായൂര്‍ നഗരസഭ: ഒരു നല്ല മാതൃക, തെരെഞ്ഞെടുപ്പ് വേളയില്‍ ചില ഓര്‍മ്മപെടുത്തലുകളും.

കക്ഷി രാഷ്ട്രീയവും, വ്യക്തി താല്പര്യങ്ങളും കടന്നു കൂടുമ്പോള്‍ ജനകീയ വികസന വിഷയത്തില്‍ വിലങ്ങുതടിയായ നിരവധി അനുഭവങ്ങള്‍ക്കിടയില്‍ ഒരു നഗരസഭയുടെ പ്രവര്‍ത്തന രീതി വളരെയധികം പ്രശംസാര്‍ഹമായിരുന്നു, ഗുരുവായൂര്‍ മുനിസിപാലിറ്റി .. ഇന്ത്യയില്‍ ആദ്യത്തെത്‌ എന്നവകാശപ്പെടുന്ന ഓഫീസ് ഫയലുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ഇ-ഗവേര്‍ണന്‍സ് വെബ്സൈറ്റ് ഇതൊരു നല്ല മാതൃക തന്നെ ആയിരുന്നു. നഗരസഭ ചരിത്രം, ഭൂപടങ്ങള്‍ , തിരഞ്ഞെടുപ്പ്‌ വിവരങ്ങള്‍ , കെട്ടിട നികുതി , സര്‍ക്കാര്‍ ഉത്തരവുകള്‍ , ടെണ്ടര്‍ വിവരങ്ങള് എന്നിവ ഓരോ ക്ലിക്കിലൂടെ നമുക്ക് ലഭ്യമാകുന്നു.

ഇതേ പറ്റിയുള്ള പത്ര വാര്‍ത്തകള്‍ ഒരു പക്ഷേ നാം വയിച്ചതായിരിക്കും. 'മാധ്യമം' ദിനപ്പത്രം വളരെ പ്രാധാന്യത്തോടെ 'ചുവപ്പ് നാട മുറിച്ച ഈ നാടി'ന്റെ വിശേഷങ്ങള്‍ വിവരിച്ചിരുന്നു. എന്നാലും തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ച  സാഹചര്യത്തില്‍ ഒരു ഓര്‍മ്മപെടുത്തല്‍ എന്ന രീതിയില്‍ വീണ്ടും എഴുതിയതാണ്.  വേണമെന്ന് വിചാരിച്ചാല്‍ നമുക്ക് പലതും ചെയ്യാനും, അധികം നൂലാമാലകളും ചര്‍ച്ചകളും പ്രധിഷേധങ്ങളും ഇല്ലാതെ കാര്യങ്ങള്‍ സുതാര്യമാക്കാനും നമുക്ക് കഴിയും.

അത് പോലെ പ്ലാസ്റ്റിക്‌ നിരോധനം നടപ്പാക്കാനുമുള്ള കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു ... പ്രസ്തുത വെബ്സൈറ്റില്‍ നിന്ന്:-

“ഗുരുപവനപുരിയില്‍  പ്ലാസ്റ്റിക്‌ ക്യാരിബാഗിന് വിട തുണി സഞ്ചികള്‍ക്ക് വരവേല്‍പ്പ്”
തദ്ദേശവാസികള്‍ കുറവാണെങ്കിലും കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നുപോകുന്നതുമൂലം ക്ഷേത്ര നഗരിയില്‍ മാലിന്യങ്ങള്‍ കൂടികിടക്കുന്നതിനും ക്ഷേത്രനഗരിയുടെ പരിപാവനത നഷ്ടപ്പെടുന്നതിനും സൗന്ദര്യത്തിന്റെ മുഖം വികൃതമാകുന്നതിനും ഉള്ള സാധ്യതകള്‍ ഏറെയാണ്. ഈ തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ നഗരസഭാ കൌണ്‍സില്‍ ഗുരുവായൂരിന്റെ വിശേഷണ പദമായ ഭൂലോകവൈകുണ്ഠമെന്നത് അന്വര്‍ത്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തന പഥത്തിലാണ്.  ക്ഷേത്രനഗരിയിലും പരിസരപ്രദേശങ്ങളിലുമുണ്ടാകുന്ന മാലിന്യങ്ങള്‍ യഥാസമയം തന്ന നീക്കം ചെയ്യുന്നതിന് കാര്യക്ഷമവും വിപുലവുമായ സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്.  നിലവിലുള്ള സ്ഥിരം ശുചീകരണജോലികള്‍ക്കു പുറമെ ദിവസവേതനമടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രത്യേകം ശുചീകരണം ജിവനക്കാരെ നിയമിച്ചുകൊണ്ട് മാലിന്യങ്ങള്‍ യഥാസമയം  തന്ന നീക്കം ചെയ്യുന്നു.  തന്മൂലം നഗരസഭയിലെ ചില പ്രധാന നിരത്തുകളെ തന്ന വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്താന്‍ കഴിയുന്നു.  ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സീസണ്‍ (ശബരിമല തീര്‍ത്ഥാടന കാലം,  ഏകാദശി,  ഉത്സവം,  മദ്ധ്യവേനലവധിക്കാലം,  ഓണക്കാലം,   അഷ്ടമിരോഹിണി)  തുടങ്ങിയ സമയങ്ങളില്‍ ഇതുപത്തിനാല് മണിക്കൂറും ശുചീകരണ വിഭാഗം പ്രവര്‍ത്തിക്കുന്നു.  മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നയുടന്‍ തന്നെ നീക്കം ചെയ്യുന്നു എന്നതിനാല്‍ എത്ര തിരക്കുള്ള ദിവസങ്ങളിലും കര്‍മ്മനിരതരായ ജിവനക്കാര്‍ നഗരത്തെ മാലിന്യമുക്തമാക്കുന്നു.  ഈ പ്രവര്‍ത്തനങ്ങള്‍ പത്ര ദൃശ്യമാധ്യമങ്ങളുടെ അംഗീകാരവും ടൌണ്‍ ക്ലബ്‌ ഉള്‍പ്പടെയുള്ള ക്ലബുകളുടെയും  വ്യാപാരി വ്യവസായ സംഘടനകളുടെയും അനുമോദനവും അഭിനന്ദനവും കിട്ടിയിട്ടുണ്ട്.

***********************************************

പരിസ്ഥിതി കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന അതെ ഗൌരവം തന്നെ, സാങ്കേതിക രംഗത്തെ വളര്‍ച്ച ഭരണ രംഗത്തിന്റെ സുഗമമായ നടത്തിപ്പിനും ഉപകാരപ്പെടുത്തുന്നു. ഇതില്‍ നിന്നെല്ലാം നമുക്ക് കുറെ മാതൃകകളില്ലേ.

Friday, October 1, 2010

ജനപക്ഷ രാഷ്ട്രീയം പ്രസക്തമാകുന്നത് ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജ്വരത്തിലാണ് നമ്മുടെ സംസ്ഥാനം. 991 ഗ്രാമ പഞ്ചായത്തുകള്‍, 152  ബ്ലോക്ക്‌ പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 53 മുന്‍സിപ്പാലിറ്റികള്‍, 4  കോര്‍പ്പറേഷനുകള്‍ ...നിരവധി കക്ഷികള്‍, ആയിരക്കണക്കിന്ന് സ്ഥാനാര്‍ഥികള്‍, മല്‍സര രംഗം തിളച്ചു മറിയുകയാണ്.

കക്ഷി രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോക്കുകുത്തികളായി കിടക്കുന്നു.കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം യ്യുമ്പോള്‍ ഉദ്ദിഷ്ട ഫലം യഥാര്‍ത്ഥ ഗുണഭോക്താകള്‍ക്ക് ലഭിക്കാതെ പോകുന്നു. അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു.

ഇവിടെയാണ് ഒരു ജനപക്ഷ ബദലിന്റെ പ്രസക്തി ബോധ്യമാകുന്നത്.

കക്ഷി രാഷ്ട്രീയത്തിന്റെ പിടിയിലമരാത്ത, അഴിമതി മുക്തമായ , ജനപങ്കാളിത്തം
ഉറപ്പാക്കുന്ന, സജീവ സ്ത്രീ പങ്കാളിത്തമുള്ള , വികസനത്തില്‍ പുതിയ കാഴ്ചപാടുകളുള്ള
മാതൃകാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ..!

ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ജനങ്ങളോടൊപ്പം നില്‍ക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നയിക്കുന്നവരെ കണ്ടെത്തി വിജയിപ്പിക്കാന്‍ നാം ശ്രമിക്കണം.